Tuesday, August 5, 2008

എഴുത്തിടത്തില്‍
വിനു എബ്രഹാം
ഞാനീ കുറിപ്പ് തയ്യാറാക്കാനായി ബലമായി എന്നെത്തന്നെ എന്റെ എഴുത്തിടത്തിലെ കസേരയില്‍ ഇരുത്തുമ്പോള്‍, മേശപ്പുറത്ത് ഫെര്‍ണാണ്ടോ പെസാവോയുടെ 'ദ ബുക്ക് ഓഫ് ഡിസ്ക്വയറ്റ് ' എന്ന പുസ്തകം കണ്‍മുന്നില്‍. തെല്ലപ്പുറത്താകട്ടെ, പുസ്തക അലമാരയില്‍ പാബ്ലോ നെരൂദയുടെ പുസ്തകങ്ങളും കാണാം.
പെസാവോയും നെരൂദയും മഹാപ്രതിഭകള്‍. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്ക് ചെവി കൊടുക്കാതെ, എഴുത്തുകാരന്‍ തന്റെ ഉണ്മയെ കണ്ടെത്തി രചന സാധകം ചെയ്യണമെന്ന് വിശ്വസിച്ചവന്‍ പെസാവോ. അതേ സമയം ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ പങ്കാളിയാകവെ തന്നെ, അതിനുള്ളില്‍ നിന്ന് കവിതയുടെ മന്ത്രവീചികള്‍ ഉണര്‍ത്താമെന്ന് തെളിയിച്ചവന്‍ നെരൂദ. കഥകള്‍ എഴുതാനായി ഇരിക്കുമ്പോള്‍, എന്റെ മുന്നില്‍ എഴുത്തിന്റെ മഹത്തായ ഈ രണ്ട് പാതകളും ഉണ്ട്.
ഒരു മൂന്നാം ലോക രാഷ്ട്രത്തില്‍ ജീവിക്കുന്ന എന്നെപോലെയൊരു കഥാകൃത്ത് തീര്‍ച്ചയായും രചനയില്‍ ഈ രണ്ട് വഴികളിലൂടെയും യാത്ര ചെയ്യേണ്ടി വരുമെന്നാണ് എന്റെ പക്ഷം. രാഷ്ട്രീയമായും സാമൂഹ്യപരമായും ഏറെ തിരിച്ചറിവുകളും പക്ഷം ചേരലും (ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അനുയായി ആകുന്ന എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല ഇത് ) ആവശ്യമാകുന്ന, വര്‍ത്തമാന കാലത്തിനോടും ഭൂതകാലത്തിനോടും ഏറെ ജാഗ്രത്തായി വര്‍ത്തിക്കേണ്ട ഒരു കാലത്തിലും രാഷ്ട്രീയാവസ്ഥയിലുമാണ് ഞാന്‍ ജീവിക്കുന്നത്. കൂടുതല്‍ വായിക്കുക..
കര്‍ക്കിടക തെയ്യം
പ്രകാശ് വാടിക്കല്‍
തോരാത്ത മഴയില്‍ കുടചൂടി അവള്‍ തൊടിയിലാകെ ഓടിക്കളിച്ചു. വെള്ളംതുള്ളി പൂക്കളോടും ചേമ്പിലകളോടും കലമ്പിച്ച്, അടിപിടി കൂടി അവള്‍ പെണ്ണൊരുത്തി കുടുംബത്തിനും തറവാടിനും മാനക്കേടായി, ഒരു കര്‍ക്കിടകപ്പതിനാറാം നാളിലും കോളിലും ഊരിലിറങ്ങുന്ന ചേഷ്ടകളേയും കുരിപ്പുകളേയും പടികടത്തി നാടുഴിയാന്‍ വന്ന മാരിത്തെയ്യങ്ങള്‍ തോടുവക്കിലെ പാതാറിനടിയിലെ പീച്ചാളി ഞണ്ടിന്റെ വായില്‍ അവളുടെ കണ്‍പീലി കണ്ടു. ഓവുപാത്തിയില്‍ നീന്തിക്കളിക്കും പരല്‍മീനിന്റെ തൊണ്ടയില്‍ അവളുടെ പിന്നിയ ചുണ്ടിന്‍ തണ്ട് കണ്ടു. പെരുത്ത പേമാരിയില്‍ തരിച്ച കണ്ടല്‍മരക്കൊമ്പിലിരുന്ന കരിങ്കാക്കയുടെ കൊക്കില്‍ അവളുടെ എള്ളിന്‍ പൂമൂക്കിന്റെ തുമ്പും കണ്ടു. വയലിറമ്പിന്റെ പാതിയിടവഴിയിലെ കുടമരുതിന്‍ കാടിനുള്ളില്‍ വായും വയറും നിറഞ്ഞ് വിഷം തുളുമ്പി അവളുടെ അരക്കണ്ടം ഒളിപ്പിച്ച് കിതച്ചിരിക്കുകയായിരുന്നു അണലി.... ആരും കാണാതെ കിതച്ചിരിക്കയായിരുന്നു അവന്‍ അണലി. വീടു ചുറ്റും, മുറ്റം ചുറ്റും, നാടു ചുറ്റും, വഴി ചുറ്റും, ആടിയുഴിഞ്ഞുറഞ്ഞ് പെയ്തു തുള്ളിയിട്ടും കാണാന്‍ കഴിഞ്ഞില്ലല്ലോ മാരിതെയ്യമേ നിന്‍ പൊന്നുമാണിക്യപ്പെണ്‍വീണയെ.... കൊല്ലാന്‍ കഴിഞ്ഞീലല്ലോ തെയ്യമേ ഉഗ്രവിഷം ചീറ്റുമീ അണലിത്തീലിംഗത്തെ....
ലാപ്‌ടോപ്പിനെകുറിച്ച് സം‌വിധായകന്‍ രൂപേഷ് പോള്‍‍‍
മദേര്‍സ് ലാപ് ടോപ് എന്ന സിനിമ രണ്ട് കുടുംബങ്ങളുടെ കഥയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് കുടുംബമാണല്ലോ. ഏറ്റവുമധികം വികാരം കാണിക്കുന്നതും കുടുംബത്തോടാണ്. കുടുംബത്തോടുള്ള ആ പ്രത്യേക വികാരം കാരണം നാം തിന്മകള്‍

No comments: